//
8 മിനിറ്റ് വായിച്ചു

ആറളം ഫാമിൽ 22 കോടി രൂപ ചെലവിട്ട് ആന മതിൽ നിർമിക്കാൻ തീരുമാനം

കണ്ണൂർ ആറളം ഫാമിൽ 22 കോടി രൂപ ചെലവിട്ട് ആന മതിൽ നിർമിക്കാൻ തീരുമാനം. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിമാരുടെ സംഘം സന്ദർശനം നടത്തിയത്. ആറളത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ 13 പേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. വന്യജീവി ശല്യം പ്രതിരോധിക്കാൻ കാര്യക്ഷമമായ നടപടികളില്ലെന്ന വിമർശനം ശക്തമായതോടെയാണ് വനം, പട്ടികവർഗ ക്ഷേമം, തദ്ദേശം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സംഘം ഫാമിൽ സന്ദർശനം നടത്തിയത്. 22 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കോൺക്രീറ്റ് ആന മതിൽ പൂർത്തീകരിക്കണമെന്ന നിർദേശമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്. സങ്കീർണമായ ടെൻഡർ നടപടിക്രമങ്ങൾ മറികടന്നും പദ്ധതി യാഥാർഥ്യമാക്കുന്നതിന് ഇടപെടൽ വേണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. 10 കിലോമീറ്റർ ദൂരത്തിൽ നേരത്തെ ആന മതിൽ നിർമിച്ചിരുന്നു. എന്നാൽ പിന്നീട് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. പല ഭാഗത്തും ആന മതിൽ തകർന്നതും പ്രതിസന്ധി രൂക്ഷമാക്കി. പ്രധാന ജനവാസ മേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തി ആവും പുതിയ ആന മതിലിന്‍റെ നിർമാണം. ഫാമിന്‍റെ വികസനത്തിനും വൈവിധ്യ വത്കരണത്തിനുമായി തയ്യാറാക്കിയ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!