/
11 മിനിറ്റ് വായിച്ചു

“മിനിമം ചാര്‍ജ് 12 രൂപയാക്കണം”: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് അര്‍ധരാത്രി മുതല്‍  അനിശ്ചിതകാല ബസ് സമരം . മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം, സമരം കൊണ്ട് സർക്കാരിനെ സമ്മർദത്തിലാക്കാമെന്ന് കരുതണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. പണിമുടക്കുമായി മുന്നോട്ട് പോയാൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു.വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാല്‍ എന്ന് മുതല്‍ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ബസ് ഉടമകളുടെ നിലപാട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!