//
23 മിനിറ്റ് വായിച്ചു

“വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്”. ‘പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു’വെന്ന് അർജുൻ ആയങ്കി

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിക്ക് പിന്നാലെ മുന്നറിയിപ്പുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അര്‍ജുന്‍ ആയങ്കി മുന്നറിയിപ്പ് നല്‍കി. അനാവശ്യകാര്യങ്ങള്‍ക്ക് തന്നെ ഉപദ്രവിക്കാതിരിക്കണം. അതാര്‍ക്കും ഗുണം ചെയ്യുകയില്ലെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അര്‍ജുനും രംഗത്തെത്തിയത്.

അര്‍ജുന്‍ പറഞ്ഞത്:

ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്.പോസ്റ്റിട്ടയാള്‍ ഞാനല്ല, മെന്‍ഷന്‍ ചെയ്തു എന്നത് ഒഫന്‍സുമല്ല, എങ്കിലും മനഃപൂര്‍വ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല. അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ ഞാനും നിര്‍ബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങള്‍ക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക, അതാര്‍ക്കും ഗുണം ചെയ്യുകയില്ല.കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്‍ക്കുന്നില്ല.വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ‘പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു.

അതേസമയം പൊതുശല്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഏവരും മുന്നോട്ട് വരണമെന്ന് ഡിവൈഎഫ്‌ഐ ലഹരി ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ കരുത്തുറ്റ പ്രതിരോധമാണ് തീര്‍ത്തതെന്ന് ജില്ലാ സെക്രട്ടറി എം ഷാജര്‍. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ സോഷ്യല്‍മീഡിയ വഴി വ്യാജ പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങള്‍ ശ്രമിക്കുകയാണെന്നും അവശേഷിക്കുന്ന സംഘത്തിലെ ചിലര്‍ നാടിന് നേര്‍ക്ക് നിന്ന് വെല്ലുവിളി ആണെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്ന് ഷാജര്‍ വ്യക്തമാക്കി.

എം ഷാജര്‍ പറഞ്ഞത്:

”ലഹരി ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ ജില്ലയില്‍ ഡിവൈഎഫ്‌ഐ കരുത്തുറ്റ പ്രതിരോധമാണ് തീര്‍ത്തത്. ഇത്തരം സംഘങ്ങളിലേക്ക് യുവാക്കള്‍ പോകുന്നത് തടയാന്‍ ഡിവൈഎഫ്‌ഐ ഇടപെടല്‍ കൊണ്ട് സാധിച്ചു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങള്‍ ശ്രമിക്കുകയാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റ് ഇതിന്റെ ഭാഗമായി വരികയുണ്ടായി. ഇത്തരം വ്യാജ പ്രചാരണത്തിന് എതിരായ് സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘത്തിനെതിരെ ഇന്നലെ അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇപ്പോഴും അവശേഷിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ നാടിന് നേര്‍ക്ക് നിന്ന് വെല്ലുവിളി ആണെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വരും. ഇത്തരം പൊതുശല്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഏവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

error: Content is protected !!