//
16 മിനിറ്റ് വായിച്ചു

‘മരണ മാസ് ഡയലോഗടിച്ചാല്‍ കൈയ്യടി കിട്ടുമായിരിക്കും, പക്ഷെ’; ആര്‍എസ്എസിനോട് സതീശന്‍ മാപ്പ് പറയേണ്ടി വരുമെന്ന് സന്ദീപ് വാര്യര്‍

ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളിയ വിഡി സതീശൻ ആര്‍എസ്എസിനോട് മാപ്പ് പറയേണ്ടി വരുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഗോൾവാൾക്കർ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാൻ ആവർത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആർഎസ്എസ് കേസ് നൽകിയാൽ നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാൽ കയ്യടി കിട്ടുമായിരിക്കും.എന്നാൽ ആർഎസ്‌എസ്‌ നൽകിയ കേസിൽ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആർഎസ്‌എസ്‌ ഉത്തരവാദിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്ന് പറയേണ്ടിവന്ന രാഹുൽ ഗാന്ധിയെയും സതീശന് ഓർമ്മ വേണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഗോള്‍വാള്‍ക്കറേക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിരുത്തി പറയണമെന്നും ആർഎസ്എസ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആര്‍എസ്എസിന്റെ മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് അയച്ചത്. ഏത് നിമയ നടപടിയും നേരിടാന്‍ തയ്യാറാണ്. ഐക്യരാഷ്ട്ര സഭയുടേയും മുന്‍പത്തെ സര്‍വ്വരാഷ്ട്ര സമിതിയുടെയും ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ചില കാര്യങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വികൃത സൃഷ്ടിയാണ് ഭരണഘടന എന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. സജി ചെറിയാന്‍ പറഞ്ഞതും ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും ഒന്നു തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

വിഡി സതീശൻ വീണിടത്ത് കിടന്ന് ഉരുളുന്ന സതീശനാവരുത് . ഗുരുജി ഗോൾവാൾക്കർ ഭരണഘടനയെ പറ്റി അഭിപ്രായപ്പെട്ടതും സജി ചെറിയാൻ പറഞ്ഞതും അജഗജാന്തരമുണ്ട്.ലോകത്തെ വിവിധ ഭരണഘടനകളിലെ വിവിധ വശങ്ങൾ ഇന്ത്യൻ ഭരണഘടനാ ശില്പികളെ സ്വാധീനിച്ചുവെന്നും അവ ഭരണഘടനയിൽ ഇടംനേടിയിട്ടുണ്ടെന്നും നിരവധി ഭരണഘടനാ വിദഗ്ദർ പറഞ്ഞിട്ടുണ്ട് . ഇക്കാര്യം ഗുരുജിയും പറഞ്ഞിട്ടുണ്ട് .

ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങൾക്ക് ഭരണഘടനയിൽ ഇടം ലഭിച്ചില്ല എന്ന തിയോഡർഷെയുടെ കാഴ്ചപ്പാട് ഉദ്ധരിച്ചു കൊണ്ടാണ് ഗുരുജി അത് പറഞ്ഞത്. അത് ഗുരുജി ഗോൾവാക്കർക്ക് ഉന്നയിക്കാൻ അവകാശമുണ്ട് . അല്ലാതെ ബ്രിട്ടീഷുകാർ എഴുതി കൊടുത്ത ഭരണഘടനയാണെന്ന് സജി ചെറിയാൻ ദുർവ്യാഖ്യാനം ചെയ്തത് പോലെ ഗുരുജി ഗോൾവാൾക്കർ പറഞ്ഞിട്ടില്ല . ഗുരുജി ഗോൾവാൾക്കർ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാൻ ആവർത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആർഎസ്എസ് കേസ് നൽകിയാൽ നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാൽ കയ്യടി കിട്ടുമായിരിക്കും . പക്ഷെ ആർഎസ്‌എസ്‌ നൽകിയ കേസിൽ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആർഎസ്‌എസ്‌ ഉത്തരവാദിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തടി കഴിച്ചിലാക്കിയ രാഹുൽ ഗാന്ധിയെയും സതീശന് ഓർമ്മ വേണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!