/
11 മിനിറ്റ് വായിച്ചു

പെരിയ ഇരട്ടക്കൊലപാതക കേസ് ; അഞ്ച് പ്രതികളുടെ ഹർജികൾ തളളി, ജാമ്യമില്ല

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് നടപടി. കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ  ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമർപ്പിച്ചതിനാൽ തടവിൽ കഴിയേണ്ടതിന്‍റെ ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രാദേശിക നേതാക്കൾ അടക്കമുളളവരെ സിബിഐ അറസ്റ്റു ചെയ്തത്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം അഞ്ചുപേരെ ഡിസംബർ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്.

പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!