//
9 മിനിറ്റ് വായിച്ചു

അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ റദ്ദാക്കി

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ റദ്ദാക്കി. അര്‍ജുന്‍ ആയങ്കി സമര്‍പ്പിച്ച ഹര്‍ജിയേത്തുടര്‍ന്ന് കാപ്പ അഡൈ്വസറി ബോര്‍ഡിന്റേതാണ് നടപടി. കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡൈ്വസറി ബോര്‍ഡിന്റെ നടപടി.സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി മെയ് ആദ്യ വാരമാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിക്ക് പൊലീസ് ശുപാര്‍ശ നല്‍കിയത്.

കമ്മീഷണര്‍ ആര്‍ ഇളങ്കോയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറിയത്. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഡിവൈഎഫ്‌ഐ അര്‍ജുനെതിരെ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കാപ്പ ചുമത്താനുള്ള ശുപാര്‍ശ.

നിരന്തരമായി ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടയാനും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും വേണ്ടി 2007ല്‍ കൊണ്ടുവന്നതാണ് കാപ്പ നിയമം. ഏഴ് വര്‍ഷത്തിനിടെ ഗുണ്ടാ ആക്രമണ സ്വഭാവമുള്ള മൂന്ന് കേസുകളില്‍ പ്രതിയായാല്‍ അയാള്‍ ഇനിയും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്യാം. ജില്ലാ പൊലീസ് മേധാവിയാണ് കളക്ടറോട് ശുപാര്‍ശ നടത്തേണ്ടത്.

കളക്ടര്‍ ഇതിന്മേല്‍ നിയമോപദേശകരുടെ റിപ്പോര്‍ട്ട് തേടും. കളക്ടര്‍ അനുകൂലമായി ഉത്തരവിട്ടാല്‍ ആറ് മാസം വരെ ആളെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം. ഗുണ്ടകളുടെ രാഷ്ട്രീയ സ്വാധീനവും നിയമോപദേശകരുടെ കെടുകാര്യസ്ഥതയും കാപ്പ പ്രയോഗിക്കുന്നതിന് തടസമാകുന്നുണ്ടെന്ന് പൊലീസില്‍ തന്നെ പരാതിയുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!