//
13 മിനിറ്റ് വായിച്ചു

സ്‌കൂൾ കാലത്തെ പ്രണയം, ഒന്നരവർഷം മുൻപ് വിവാഹം; കാസർകോട് ദമ്പതികൾ തൂങ്ങി മരിച്ച നിലയില്‍

ദീര്‍ഘകാല പ്രണയത്തിന് ശേഷം വിവാഹതിരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പെര്‍ളയിലാണ് സംഭവം നടന്നത്. എന്‍മകജെ പഞ്ചായത്തിലെ പഡ്രേ സര്‍പ്പമല ഷെട്ടി ബയല്‍ സ്വദേശി ബാബുവിന്റെ മകന്‍ വസന്തന്‍(28), കജമ്പാടി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ ശരണ്യ(22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് കരുതുന്നു. രാത്രി പത്തരയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വീടിന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. ദൂരെ എവിടേയെങ്കിലും പോയിട്ടുണ്ടാകുമെന്നാണ് രാത്രിവരെ കരുതിയിരുന്നത്.രാത്രി അയല്‍വാസികളും നാട്ടുകാരും വീട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബദിയടുക്ക പോലീസിനെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. 2021 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മതാചാര പ്രകാരമാണ് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നത്. സ്‌കൂള്‍ പഠന സമയത്ത് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. പ്രായ പൂര്‍ത്തിയായതിന് ശേഷം വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു. വസന്തന്‍റെ മാതാവ് സുന്ദരിയുടെ മരണത്തിന് ശേഷം പിതാവ് വേറെ വിവാഹം കഴിച്ച് വേറെ വീട്ടിലാണ് താമസം. വസന്തന്റെ വിവാഹ ശേഷം സഹോദരി സവിതയും സഹോദരന്‍ അശോകനും വേറെ വീട്ടിലാണ് താമസിക്കുന്നത്. നിര്‍മാണ തൊഴിലാളിയായിരുന്ന വസന്തനും ഭാര്യയും ഒന്നര വര്‍ഷത്തോളമായി ഈ വീട്ടിലാണ് താമസിച്ചിരുന്നത്.കോണ്‍ക്രീറ്റ് ജോലിചെയ്തിരുന്ന യുവാവ് അടുത്തകാലത്തായി ഒരു പണിക്കും പോകാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. സമീപത്തെ പുരുഷ സ്വയം സഹായ സംഘ കൂട്ടായ്മയില്‍ നിന്ന് ലോണടുത്തിരുന്നുവെങ്കിലും കുടിശിക വന്നതില്‍ ഏറെ മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മരണ കാരണം വ്യക്തമല്ല. മരണത്തെ തുടര്‍ന്ന് കാസര്‍കോട് ആര്‍.ഡി.ഓ സ്ഥലത്തെത്തിയിരുന്നു. ബദിയടുക്ക ഐ.പി എസ്.എച്ച.ഓ വിനോദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!