//
21 മിനിറ്റ് വായിച്ചു

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകിയാവും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും ഇന്ന് നടക്കും.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:

സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എൽഡിഎഫ് സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ ‘ലൈഫ് മിഷൻ’ വഴി കേരളത്തിൽ പാർപ്പിട സൗകര്യത്തെക്കുറിച്ചുള്ള നിരന്തരമായ അരക്ഷിത ബോധത്തിൽ നിന്നും ഇന്ന് ലക്ഷക്കണക്കിന് കുടുംബങ്ങൾ മോചിതരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവർ മുതൽ സ്വന്തം ഭൂമിയിൽ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കാൻ കഴിയാത്തവരെ വരെ ഉൾപ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്നത്തെ അതിന്റെ സമഗ്രതയിൽ ലൈഫ് അഭിസംബോധന ചെയ്യുന്നു. അതായത്, പരമാവധി പേരെ ഭവന പദ്ധതിയിൽ ഉൾകൊള്ളിക്കലാണ് ലൈഫിന്റെ നയം, വിചിത്രമായ ദാരിദ്ര്യനിർണ്ണയ രീതികൾ കൊണ്ട് ഗുണഭോക്താക്കളെ പരമാവധി പുറംതള്ളലല്ല.സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവർക്കാണ് ആദ്യം വീടുകൾ നിർമിച്ചു നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർ, അഗതികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, അവിവാഹിതരായ അമ്മമാർ, അപകടത്തിൽപ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്തവർ, വിധവകൾ ഇവർക്കൊക്കെയായിരുന്നു മുൻഗണന. ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടി പണിയുന്ന ഭവനസമുച്ചയങ്ങളിൽ അങ്കണവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഏർപ്പെടുത്താൻ ശ്രദ്ധിച്ചിരിക്കുന്നതും സർക്കാരിന്റെ കരുതലിന്റെ ഭാഗമായിട്ടാണ്.ഈ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയിൽ 20,808 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മെയ് 17 ന് നടത്തുകയാണ്.

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാർഡിൽ ശ്രീ. അമിറുദ്ദീന്റേയും ശ്രീമതി ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോൽദാനം നടത്തും. ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന പരിപാടിയിൽ 20808 വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചു. സർക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12,000 ലൈഫ് ഭവനങ്ങൾ പൂർത്തിയാക്കി താക്കോൽദാനം നിർവഹിച്ചിരുന്നു. ഇതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ 6 വർഷം കൊണ്ട് കേരളത്തിൽ ലൈഫ് പദ്ധതിയിലൂടെ പണിതുയർത്തിയത് 2,95,006 വീടുകളാണ്. 34,374 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. കൂടാതെ 27 ഭവന സമുച്ചയങ്ങളും നിർമ്മാണത്തിലുണ്ട്.ഭൂരഹിത- ഭവന രഹിതർക്കായി ഭൂമി കണ്ടെത്താൻ “മനസ്സോടിത്തിരി മണ്ണ്” എന്ന ക്യാമ്പയിൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 2022 മാർച്ച് അവസാന വാരം തുടക്കം കുറിച്ച ഈ പരിപാടിയിലൂടെ ഇതിനകം 1712.56 സെന്റ് സ്ഥലം ലഭിച്ചു. 35 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 41 ഇടങ്ങളിലാണ് ഈ സ്ഥലങ്ങൾ ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ 1000 പേർക്ക് ഭൂമി നൽകാനായി 25 കോടി രൂപയുടെ സ്‌പോൺസർഷിപ്പും ലഭ്യമായിട്ടുണ്ട്. ഭവന രഹിതർക്കായി ഭൂമി കണ്ടെത്താനുള്ള ഈ ക്യാമ്പയിൻ കൂടുതൾ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!