
കണ്ണൂര്‍ : അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് നാല് മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസനം സാധ്യമായിരുന്ന വ്യക്തിക്ക് നൂതന ചികിത്സാരീതിയായ ഫ്രെനിക് നെര്‍വ്വ് പേസിങ്ങിലൂടെ ശ്വസനശേഷി തിരിച്ച് ലഭിക്കുകയും വെന്റിലേറ്ററില്‍ നിന്ന് മുക്തനാകുവാന്‍ സാധിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായണ് ഫ്രെനിക് നെര്‍വ് പേസിങ്ങ് നടത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 45 വയസ്സുകാരനായ ചെറുവത്തൂർ സ്വദേശി അപകടത്തെ തുടര്‍ന്ന് തലച്ചോറില്‍ നിന്ന് ഡയഫ്രത്തിലേക്ക് സന്ദേശം കൈമാറുന്ന സംവിധാനത്തിന് തകരാര്‍ സംഭവിക്കുകയും തന്മൂലം ശ്വാസമെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നത് നട്ടെല്ലിന് പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ പതിവാണ്. ഇത്തരം ഘട്ടങ്ങളില്‍ തൊണ്ടയിലൂടെ കുഴല്‍ ഘടിപ്പിക്കുകയും വെന്റിലേറ്ററിന്റെ സഹോയത്തോടെ ശ്വാസം നിലനിര്‍ത്തുകയുമാണ് ചെയ്യാറുള്ളത്. ഈ അവസഥയ്ക്ക് ശാശ്വതമായ പരിഹാരം നല്‍കുവാന്‍ ഫ്രെനിക് നെര്‍വ്വ് പേസിങ്ങിലൂടെ സാധിക്കും.
ശ്വസനം നിയന്ത്രിക്കുന്ന ഫ്രെനിക് നെര്‍വ്വിനായിരുന്ന ഈ രോഗിക്കും തകരാര്‍ പറ്റിയത്. പ്രത്യേകം തയ്യാറാക്കിയ ഇംപള്‍സ് ജനറേറ്റര്‍ തകരാര്‍ സംഭവിച്ച ഭാഗത്ത് ശസ്ത്രക്രിയയിലൂടെ സന്നിവേശിപ്പിക്കുകയും ഈ ഇംപള്‍സ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് നിശ്ചിതമായ രീതിയില്‍ നെര്‍വിനെ സ്റ്റിമുലേറ്റ് ചെയ്യുന്നു. ഇതിലൂടെ ഞരമ്പിന്റെ പ്രവര്‍ത്തന ക്ഷമത വീണ്ടുകിട്ടുകയും ശ്വസനശേഷി പുനസ്ഥാപിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
ശ്വസനശേഷി തിരിച്ച് കിട്ടിയ രോഗിയെ ഓപ്പറേഷന് ശേഷം വെന്റിലേറ്ററില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റനിര്‍ത്തുവാന്‍ സാധിച്ചു. നാല് മാസമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്കാണ് ഇതോടെ അറുതിയായിരിക്കുന്നത് എന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോസര്‍ജനും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമായ ഡോ. രമേഷ് സി. വി. നേതൃത്വം നല്‍കി. അദ്ദേഹത്തോടൊപ്പം ഡോ. ഷമീജ് മുഹമ്മദ്, ഡോ. ഷാഹിദ്, അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. വന്ദന, ഡോ. ലാവണ്യ, ഹെഡ് ആന്റ് നെക്ക് സര്‍ജന്‍ ഡോ. സജിത് ബാബു എന്നിവരും അണിനിരന്നു.
പത്രസമ്മേളനത്തിൽ ഡോ രമേഷ് സിവി, ഡോ ഷമീജ് മുഹമ്മദ്, ഡോ ഷാഹിദ്, ഡോ സുപ്രിയ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു