/
13 മിനിറ്റ് വായിച്ചു

‘ഉമാ തോമസിന് വോട്ട് ചെയ്താൽ പണം വാഗ്ദാനം’; കോണ്‍ഗ്രസ് പ്രവാസി സംഘടനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എല്‍ഡിഎഫിന്റെ പരാതി

വോട്ട് ചെയ്യുന്നതിന് പണം വാഗ്ദാനം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന്റെ ചിത്രം സഹിതം പരസ്യം ചെയ്തതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം. സ്വരാജ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും എം.സ്വരാജ് പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ പേരിലാണ് വോട്ടിന് പ്രതിഫല വാഗ്ദാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25,001 രൂപാ സമ്മാനം നല്‍കുന്നു എന്നതായിരുന്നു പരസ്യം. ബൂത്ത് കമ്മറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് സ്വരാജ് ചൂണ്ടിക്കാണിച്ചു. പരാജയം ഉറപ്പായപ്പോള്‍ അവിശുദ്ധ മാര്‍ഗങ്ങള്‍ തേടാന്‍ യുഡിഎഫ് ദയനീയമായി നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സ്വരാജ് പരാതി പിന്നാലെ പറഞ്ഞു.ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സ്‌നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളിലാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്‍കാസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. തൃത്താലയില്‍ വി.ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപയാണ് ഇന്‍കാസ് വാഗ്ദാനം ചെയ്തത്.സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈബര്‍ സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ‘ചിലയിടങ്ങളില്‍ വോട്ടിന് പണം. ചിലയിടങ്ങളില്‍ വോട്ടു പിടിച്ചാല്‍ പണം. എന്താണ് ഖദറിന് സംഭവിക്കുന്നത്? സ്ഥലം മാറുമ്പോള്‍ തുകയില്‍ വല്ല മാറ്റവുമുണ്ടാകുമോ’യെന്നാണ് സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പരിഹാസം. ‘വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണോ’യെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!