//
13 മിനിറ്റ് വായിച്ചു

സില്‍വര്‍ലൈന്‍ പദ്ധതി; സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം നടത്താന്‍ യുഡിഎഫ്

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ  സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം നടത്താന്‍ യുഡിഎഫ്. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മനുഷ്യ ചങ്ങല തീര്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. സില്‍വര്‍ലൈന് കടന്നുപോകുന്ന പാതയിലാണ് മനുഷ്യ ചങ്ങല തീര്‍ക്കുക. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ജനരോഷം വകവയ്ക്കാതെ മുഖ്യമന്ത്രി മുന്നോട്ട് പോകുന്നു. സാമൂഹിക ആഘാത പഠനം എതിരായാലും പദ്ധതി നടത്തുമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലും പറഞ്ഞത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരാതിരിക്കാനാണ് കല്ലിടല്‍ നിര്‍ത്തി വച്ചത്. ഏറ്റുമുട്ടലിന്റെ പാതയിലൂടെയാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. പ്രതിഷേധങ്ങളോട് അനുരഞ്ജന സമീപനം സ്വീകരിക്കുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ അഭിപ്രായം പോലും മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് തീരുമാനിച്ച 100 ജനസദസുകളില്‍ 32 എണ്ണം കഴിഞ്ഞു. മെയ് ആദ്യവാരം ഇത് പൂര്‍ത്തിയാകും. മെയ് 13 മുതല്‍ 16 വരെ വാഹന ജാഥയും യോഗവും മേഖലാ തലങ്ങളില്‍ സംഘടിപ്പിക്കും. പദ്ധതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോധവത്കരിക്കുമെന്നും എംഎം ഹസന്‍ അറിയിച്ചു.സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നൂറ് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. വാര്‍ഷിക ദിനമായ മെയ് 20ന് വിനാശ വികസനത്തിന്റെ വാര്‍ഷികം ആയി ആചരിക്കും. പഞ്ചായത്തുകളില്‍ കെ റെയില്‍ ജനദ്രോഹത്തിനെതിരേയും, വിലക്കയറ്റത്തിനെതിരേയും മെയ് നാലു മുതല്‍ ആറ് വരെ സായാഹ്ന സത്യാഗ്രഹം നടത്തും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കെ റെയിലിനെതിരായ രണ്ടാം ഘട്ട സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗം ചേര്‍ന്നിരുന്നു. യുഡിഎഫിന്റെ സമരത്തോടുള്ള ജനങ്ങളുടെ മനോഭാവം യോഗം വിലയിരുത്തി. ജനകീയ സദസുകള്‍ ഉദ്ദേശിച്ച ഫലം കണ്ടുവെന്നായിരുന്നു നേരത്തെ മുന്നണിയുടെ വിലയിരുത്തല്‍. പിഴുതെറിഞ്ഞ കല്ല് പുനഃസ്ഥാപിക്കുന്നതിന് മന്ത്രിമാര്‍ നേരിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ട് പോകണമെന്നാണ് മുന്നണിയിലെ ധാരണ.

%

error: Content is protected !!
Exit mobile version