//
15 മിനിറ്റ് വായിച്ചു

നടിയെ ആക്രമിച്ച കേസ് :തുടരന്വേഷണത്തിന് കൂടുതൽ സമയം വേണം; അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച്  കോടതിയോട് ആവശ്യപ്പെട്ടു. സിനിമാ രംഗത്ത് നിന്നുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും ക്രൈംബ്രാഞ്ച് കോടതിക്ക് നൽകി.ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാൽ, അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നുമാണ് അന്വേഷണസംഘം ഇന്ന് കോടതിയോട് ആവശ്യപ്പെട്ടത്. അന്വേഷണ പുരോഗതി റിപ്പോ‍ർട്ടും സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി വിചാരണക്കോടതി സുപ്രീംകോടതിയോട് തേടിയിട്ടുണ്ട്.

നേരത്തെ, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24 ന് ദിലീപ് കോടതിയിൽ വാദിച്ചത്.എന്നാൽ, ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷൻ തള്ളി. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്നാണ് അന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. സമയപരിധി നീട്ടുകയല്ല, അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു.നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം. എന്നാല്‍, തുടരന്വേഷണത്തിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് നേരത്തെ ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അന്ന് അറിയിച്ചിട്ടുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!