19 മിനിറ്റ് വായിച്ചു

എ.ഐ ക്യാമറ പിഴയീടാക്കല്‍ നാളെ മുതല്‍; ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ എ.ഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മോട്ടോര്‍ വാഹനവകുപ്പ്. ക്യാമറകള്‍ മിഴിതുറക്കുമ്പോള്‍ യാത്രക്കാര്‍ എന്തെല്ലാം ശ്രദ്ധിക്കേണ്ടതെന്തെല്ലാം.

കാര്‍ യാത്രക്കാര്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന് സീറ്റ് ബെല്‍റ്റാണ്. ഡ്രൈവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ മാത്രം പോരാ, മുന്‍സിറ്റിലുള്ള യാത്രക്കാരനും നിര്‍ബന്ധമാണ്. അത് ഗര്‍ഭിണിയായാലും പ്രായമുള്ളവരായാലും കുട്ടികളായുമെല്ലാം സീറ്റ് ബല്‍റ്റ് നിര്‍ബന്ധമെന്നാണ് നിയമം. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെങ്കിലും തല്‍കാലം പിഴയീടാക്കില്ല. മുന്‍സീറ്റിലിരിക്കുന്ന ആരെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ 500 രൂപയാണ്.

കാര്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വാഹനങ്ങളിലുമുള്ള യാത്രക്കാര്‍ സൂക്ഷിക്കേണ്ട രണ്ടാമത്തെ കാര്യം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങാണ്. അങ്ങിനെ ചെയ്താല്‍ 2000 രൂപയാകും പിഴയീടാക്കുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ കയ്യില്‍ പിടിച്ചുള്ള സംസാരമാണ് ശിക്ഷാര്‍ഹം. ബ്ളൂടൂത്ത് വഴിയോ ലൗഡ് സ്പീക്കറിലോ സംസാരിക്കുന്നതും നിയമലംഘനമെങ്കിലും തല്‍കാലം പിഴയില്ല. ഇരുചക്ര വാഹനയാത്രക്കാരും രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഒന്ന് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല. പിന്നിലിരിക്കുന്നയാള്‍ക്കും. പിന്നിലോ മുന്നിലോ ഇരിക്കുന്ന രണ്ടാമത്തെയാള്‍ കുട്ടിയാണെന്ന് കരുതുക, മൂന്ന് വയസിന് മുകളിലുള്ള കുട്ടിക്കും ഹെല്‍മറ്റ് വേണം. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും.

ഇരുചക്ര വാഹനത്തിലെ മറ്റൊരു പ്രധാനപ്രശ്നം കുട്ടികളുമായുള്ള യാത്രയാണ്. ബൈക്കില്‍ രണ്ട് പേരെന്ന നിയമമുള്ളതുകൊണ്ട് മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയേക്കൊണ്ടുപോയാല്‍ തന്നെ പിഴവരും. പക്ഷെ ആ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയിരിക്കുകയാണ്. അതുകൊണ്ട് തല്‍കാലം 12 വയസില്‍ താഴെയുള്ള കുട്ടികളുടെ യാത്രക്ക് ഇളവ് നല്‍കും. അതായത് എന്റെ രണ്ട് കുട്ടികളും പന്ത്രണ്ട് വയസില്‍ താഴെയുള്ളവരാണ്. അതുകൊണ്ട് അവരേക്കൊണ്ട് ഞാനിങ്ങിനെ യാത്ര ചെയ്താല്‍ പിഴയില്ല. ഇനി അച്ഛനും അമ്മയും ഒരുമിച്ചാണ് പോകുന്നതെങ്കില്‍ 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെകൊണ്ടുപോകാം. തല്‍കാലം പിഴയീടാക്കില്ലങ്കിലും ഇത് നിയമവിരുദ്ധവും അപകടകരവുമാണെന്ന് പ്രത്യേകം ഓര്‍ക്കണം.

ഇവ കൂടാതെ നോ പാര്‍ക്കിങ് ഏരിയായിലോ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാര്‍ക്ക് ചെയ്താലും പിഴ വരും.അതുപോലെ ഒരു ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ അത് മറികടന്ന് പോയാലും ക്യാമറ കണ്ടെത്തും. അമിത വേഗം പിടികൂടാന്‍ 4 വാഹനങ്ങള്‍ ഉള്‍പ്പെടെ 8 ക്യാമറാ സിസ്റ്റമാണ് തയാറാക്കിയിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!