13 മിനിറ്റ് വായിച്ചു

ആയില്യം ശനിയാഴ്ച; കന്നഡ സിനിമാതാരങ്ങൾ പെരളശ്ശേരിയിൽ നാഗപൂജ നടത്തി

കണ്ണൂർ: കന്നിമാസത്തിലെ ആയില്യ പൂജയ്ക്കു മുന്നോടിയായി കന്നഡ സിനിമാ താരങ്ങൾ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കാന്താര ഫെയിം ദീപക് റായ്, കന്നട തുളു ഡ്രാമ ഡയറക്ടറും നടനും സംവിധായകനുമായ രവി വർക്കാടി, കൊങ്കിണി – കന്നഡ – തുളു- സിനിമാ നാടക നടി ആശാനായക്, പ്രശസ്ത സ്റ്റാൻ്റ് അപ്പ് കൊമഡീയനും കന്നഡ നടനും കർണാടക രാജ്യോത്സവ പുരസ്കാര ജേതാവുമായ ദയാനന്ദൻ എന്നിവരാണ് ഉത്തര കേരളത്തിലെ പ്രസിദ്ധ നാഗാരാധന കേന്ദ്രം കൂടിയായ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സർപ്പപൂജയ്ക്കും ദർശനത്തിനുമെത്തിയത്.

നാഗപ്രീതിക്കായി കോഴിമുട്ട വഴിപാടും സർപ്പപൂജയും നടത്തി. നാഗപൂജയിൽ വിശേഷ ദിനമായ കന്നിമാസത്തിലെ ആയില്യം ശനിയാഴ്ചയാണ്. നാഗരാജ ക്ഷേത്രങ്ങളിൽ വിശേഷ പൂജകൾ ശനിയാഴ്ച നടക്കുന്നുമുണ്ട്. ശനിയാഴ്ച ഭക്തജനപ്രവാഹമുണ്ടാകുമെന്നു കരുതിയാണ് തലേന്ന് കന്നഡതാരങ്ങൾ പെരളശ്ശേരിയിലെത്തിയത്. 65 ഓളം കന്നഡ സിനിമകളിൽ അഭിനയിച്ച ദീപക് റായ് കാന്താരയിലൂടെ മലയാളികൾക്കും പരിചിതനാണ്. നിരവധി കന്നഡ, കൊങ്കിണി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ നായികയായ ആശാ നായക് ഡൽഹിയിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷിക ഉത്സവത്തിൽ ചെണ്ടമേളം അവതരിപ്പിച്ച് ശ്രദ്ധേയയായ കലാകാരി കൂടിയാണ്. നൂറിലധികം നാടകങ്ങൾ ചെയ്ത രവി വോർക്കാടി സിനിമ സംവിധായകനും നടനും കൂടിയാണ്. പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽ ദർശനം നടത്തി വെള്ളാട്ടം കണ്ടശേഷമാണ് പെരളശ്ശേരിയിൽ നാഗ പൂജയ്ക്ക് എത്തിയത്. പെരളശ്ശേരി ക്ഷേത്ര ദർശനത്തിന് ശേഷം അവർ വെള്ളിയാഴ്ച രാവിലെ തന്നെ ബംഗ്ളൂരുവിലേക്ക് തിരിച്ചു.ചിങ്ങത്തിലെ തിരുവോണത്തിന് ശേഷം വടക്കൻ കേരളത്തിൽ ദേവീ പൂജയുടെയും നാഗപൂജയുടെയും ഭാഗമായി ആയില്യം, മകം ആഘോഷിക്കാറുണ്ട്. നാഗപൂജയും ദേവീ പൂജയുമാണ് ഇതിൽ പ്രധാനം. അരിച്ചാന്ത് കൊണ്ട് വീട്ടകത്തും മുറ്റത്തും കളം എഴുതി ചിവോതി എന്നു വിളിക്കുന്ന സസ്യലതയും ചുവന്ന പൂക്കളും ചേർത്ത പൂക്കളമിട്ടാണ് ആഘോഷം . ഓണപ്പിറ്റേന്നു മുതൽ മകം വരെയാണ് പരമ്പരാഗതമായി ചീവോതിക്കളമിടുക. ശനിയും ഞായറുമായാണ് ഇക്കുറി ആയില്യവും മകവും വരുന്നത്. വള്ളുവനാടു മുതൽ അത്യുത്തര കേരളം വരെ ആയില്യം, മകം അനുഷ്ഠാനം വ്യാപകമായിരുന്നു. ഇന്നും പഴയ തറവാടുകൾ ശീവോതിക്കള അനുഷ്ഠാനം സംരക്ഷിച്ചു വരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version