///
22 മിനിറ്റ് വായിച്ചു

യൂത്ത് ബ്രിഗേഡ് പോസ്റ്ററിന് പരിഹാസം: ചിത്രം മാറിപ്പോയതെന്ന് എം.വിജിൻ

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലെ ചിത്രം മാറിയതിൽ സംഘടനയ്‌ക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എം.വിജിൻ എംഎൽഎ. ഡിസൈനർക്ക് ചിത്രം മാറിപ്പോയതാണ്.അതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനുവേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെയാണ് അപമാനിക്കുന്നത്. യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി അത്യധ്വാനം ചെയ്ത ആയിരക്കണക്കിന് പ്രവർത്തകരുണ്ട് ഡിവൈഎഫ്ഐക്കെന്ന് വിജിൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി കോളിക്കടവിൽ സംഘടിപ്പിച്ച യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്റെ പോസ്റ്ററാണ് വിവാദമായത്. യൂത്ത് ബ്രിഗേഡ് പ്രവർത്തകർ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതായി കാണിച്ച് പോസ്റ്ററിൽ നൽകിയ ചിത്രം ഡിവൈഎഫ്‌ഐ പ്രവർത്തകരുടെതല്ലെന്നതാണ് പരിഹാസങ്ങൾക്ക് ഇടയാക്കിയത്. ചിത്രത്തിലുള്ള പ്രവർത്തകരുടെ വസ്ത്രത്തിൽ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് എന്ന് എഡിറ്റ് ചെയ്ത് ചേർത്തിരുന്നു. പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തതും വിജിനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ നിറഞ്ഞതോടെയാണ് എംഎൽഎ വിശദീകരണവുമായി രം​ഗത്തെത്തിയത് നൽകിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതിൻ്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെഅപമാനിക്കാനിറങ്ങുന്നവരോട് …
ഒരു തരി മണൽ ഉള്ളം കൈയിലമർന്നു പോയാൽ ത്യാഗത്തിൻ്റെ HD ചിത്രം
പകർത്തിയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്കാരമല്ല DYFI യെ
നയിക്കുന്നത്.
നാട് നിന്ന് തേങ്ങിയ പ്രതിസന്ധികളിൽ പകച്ചുപോയ നിമിഷങ്ങളിലെല്ലാം
ഒരാഹ്വാനവുമില്ലാതെ തന്നെ ഓടിയെത്തിയ ചെറുപ്പക്കാരിൽ മഹാഭൂരിപക്ഷം DYFIക്കാർ തന്നെയായിരുന്നു..
മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോൾ യൂണിഫോമിനും സുരക്ഷാ ഉപകരണങ്ങൾക്കും കാത്തു നിൽക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിൻ്റെ വിപ്ലവ യൗവ്വനമായിരുന്നു..
ആയിരകണക്കിന് സന്നദ്ധ സേനാ സംഘങ്ങൾ മുങ്ങിപ്പോയ ഒരു നാടിനെ കരകയറ്റാനൊരുമിച്ചപ്പോൾ എങ്ങും എവിടെയും DYFI യൂത്ത് ബ്രിഗേഡ് വിയർത്തൊലിച്ചും ചെളിവെള്ളത്തിൽ നീന്തിയും സദാ സമയവുമുണ്ടായിരുന്നു..
നടത്തിയ അധ്വാനത്തിൻ്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളുവെങ്കിലും അത് തന്നെ പതിനായിരക്കണക്കിനുണ്ട്.
കോവിഡ് മഹാമാരി വന്നപ്പോൾ ഭയചകിതരായ മനുഷ്യർക്കിടയിൽ നിർഭയം മൃതദേഹം സംസ്കരിക്കാനും രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കാനും ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്ക് ഉപ്പു തൊട്ടു കർപൂരം വരെ സകല സാധനങ്ങളുമെത്തിക്കാനും കൊടി പിടിക്കാതെ യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി അത്യധ്വാനം ചെയ്ത ആയിരക്കണക്കിന് പ്രവർത്തകരുണ്ട്
ഈ പ്രസ്ഥാനത്തിൽ.
സാലറി ചാലഞ്ച് ഇല്ലാതാക്കാൻ പലരും മത്സരിച്ചപ്പോൾ ആക്രി പെറുക്കിയും കല്ലു ചുമന്നും കക്ക വാരിയും മീൻ വിറ്റും സമാഹരിച്ച നാണയത്തുട്ടുകൾ ചേർത്ത് വച്ച് പതിന്നൊന്നരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെറുപ്പക്കാരുടെ പ്രസ്ഥാനമാണ്.
വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലെ സർക്കാരാശുപത്രികളിൽ കഴിയുന്ന അശരണരായ മനുഷ്യർക്ക് അന്നമെത്തിക്കുന്ന പ്രസ്ഥാനം.
എല്ലാവർഷവും ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരം വാങ്ങിയ പ്രസ്ഥാനം.
ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്.ആരൊക്കെ എത്ര ശ്രമിച്ചാലും ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ് DYFI മലയാള മനസ്സിൽ ജീവിതം കൊണ്ട് വരച്ചു വെച്ചിരിക്കുന്നത്.
മറക്കരുത്…

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version