//
10 മിനിറ്റ് വായിച്ചു

സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണം; കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി ജി സുധാകരൻ

സിപി ഐ എം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരൻ. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണന് ജി സുധാകരൻ കത്ത് നൽകി. സംസ്ഥാന സമിതിയിൽ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കത്ത് നൽകിയതായി താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ല എന്ന നിലപാടിൽ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരൻ്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി.നിയമസഭാ തെരഞ്ഞെടുപ്പിൽ എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം.അന്ന് ജി സുധാകരനെതിരെയുള്ള ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ‌ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നു. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു പിണറായിയുടെ ഇടപെടൽ. “ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക” – പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി വിജയൻ അന്ന് പറഞ്ഞിരുന്നു.ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ജി സുധാകരൻ സംസ്ഥാന സമിതിയിൽ തുടരാനില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രിയേയും കത്ത് മുഖേനെ അറിയിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version