13 മിനിറ്റ് വായിച്ചു

ഉത്തരേന്ത്യയിൽ കനത്തമഴ: യമുനയും സത്‌ലജും കരകവിഞ്ഞു; ഹിമാചലിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥികൾ സുരക്ഷിതർ

ന്യൂഡൽഹി> കനത്തമഴയും  ഹിമാചലിൽ മിന്നൽപ്രളയം ഉണ്ടായതും ഉത്തരേന്ത്യയെ ദുരിതത്തിലാക്കി. അതേസമയം മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്.  തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോയ 27 പേരുമാണ് പാതകൾ അടച്ചതിനെത്തുടർന്ന് മണാലിയിൽ കുടുങ്ങിയത്.

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. 22 പേരുടെ മരണം രേഖപ്പെടുത്തി.  ഡൽഹിയിലും പഞ്ചാബിലും ഹിമാചൽപ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്. ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴക്കിടെയാണ് ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം ഉണ്ടായത്. അതേസമയം ഹിമാചൽപ്രദേശിൽ ഇന്നും കനത്ത മഴയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. യമുന നദിയിലെ ജലനിരപ്പ് അപകടമാംവിധം ഉയർന്നിട്ടുണ്ട്. വെള്ളമുയർന്നതോടെ ഹരിയാന ഹത്നികുണ്ഡ്  അണക്കെട്ട് തുറന്നു.  ഒരുലക്ഷം ക്യൂസെക്സ് വെള്ളം യമുനയിലേക്ക് തുറന്നുവിട്ടു. യുമുനാ നദിയിൽ  203.62മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി . പഞ്ചാബിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.

 

ഹൗസ് സർജൻസി പൂർത്തിയാക്കിയ വിദ്യാർഥികളാണ് മണാലിയിലേക്ക് പോയത്. ഡൽഹിയിലെ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കുടുങ്ങിക്കിടക്കുന്നവരുമായി സംസാരിച്ചു. മൊബെെൽ സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികളുമായി ബന്ധപ്പെടാൻ പറ്റുന്നില്ല. ഹിമാചൽ സർക്കാരുമായി സംസാരിച്ച കെ വി തോമസ് ഭക്ഷണം എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് വിദ്യാർത്ഥികൾ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വിളിച്ചത്. ഹോട്ടൽ മുറികളിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ അറിയിച്ചത്. റോഡ് ​ഗതാ​ഗതയോ​ഗ്യമായാൽ വിദ്യാർത്ഥികളെ ഉടൻ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും കെ വി തോമസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version