/
11 മിനിറ്റ് വായിച്ചു

കെ കരുണാകരൻ ട്രസ്‌റ്റ്‌ ; സാമ്പത്തിക ഇടപാടിൽ ദുരൂഹത തുടരുന്നു

കണ്ണൂർ
കെ കരുണാകരൻ മെമ്മോറിയൽ ട്രസ്‌റ്റിലെ ഓഹരി ഉടമകൾക്ക്‌ പണം തിരിച്ചുനൽകിയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി അവകാശപ്പെടുമ്പോഴും ഇടപാടുകളിലെ ദുരൂഹത തുടരുന്നു. കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് സ്കൂളും സ്ഥലവും വിലയ്‌ക്കെടുക്കാൻ 30 മുതൽ 50 കോടിവരെ ഓഹരിയായി പിരിച്ചുവെന്നായിരുന്നു പരാതി. ഇതിൽ 16 കോടിമാത്രമാണ്‌ തിരിച്ചുകൊടുത്തത്. ബാക്കി തുക സംബന്ധിച്ച്‌ സുധാകരന്‌ കൃത്യമായ മറുപടിയില്ല.

2012 ആഗസ്‌തിലാണ്‌ സ്‌കൂൾ കെ കരുണാകരൻ ട്രസ്‌റ്റിന്‌ രജിസ്‌റ്റർ ചെയ്യാൻ തീരുമാനിച്ചത്‌. തീയതി മാറ്റാനുള്ള കാരണവും ട്രസ്റ്റും രാജകുടുംബവും തമ്മിലുള്ള  കത്തിടപാടുകളും കരാറും വെളിപ്പെടുത്തിയിട്ടില്ല. കെ കരുണാകരന്റെയും കോൺഗ്രസിന്റെയും പേരുപയോഗിച്ച് പണം സ്വരൂപിച്ചശേഷം കണ്ണൂർ എഡ്യുപാർക്ക്‌  എന്ന കമ്പനിയുടെ പേരിലേക്ക് സ്കൂൾ കെട്ടിടവും സ്ഥലവും രജിസ്റ്റർ ചെയ്യാൻ  കത്ത് നൽകിയതെന്തിനെന്നും വ്യക്തമല്ല.  ട്രസ്റ്റിൽ ഓഹരി ഉടമകളായ കോൺഗ്രസ്‌ പ്രവർത്തകരെ അവഗണിച്ച എഡ്യുപാർക്കിൽ സുധാകരൻ ഒഴികെയുള്ള രണ്ടു ഡയറക്ടർമാർ ആർഎസ്‌എസ്‌ ബന്ധമുള്ളവരാണ്‌.

യൂണിയൻ ബാങ്കിൽനിന്ന്‌ മൂന്നുകോടി രൂപ പിൻവലിച്ചത്‌ വിശദീകരിച്ച കൂട്ടത്തിൽ വിദേശത്തുനിന്നല്ലാതെ ഇന്ത്യയിൽനിന്ന് ചില്ലിക്കാശ്‌  പിരിച്ചിട്ടില്ലെന്നാണ്‌ സുധാകരൻ പറഞ്ഞത്‌. എന്നാൽ, കോടികൾ ഇന്ത്യയിൽനിന്നും പിരിച്ചതിന്‌ കൃത്യമായ തെളിവുണ്ട്‌.  ഇന്ത്യയിൽനിന്നുള്ള ഓഹരി ഉടമകളിൽ ഒരാളാണ്‌ ഡയറക്ടർ. വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിക്കുന്നതിന്‌ അനുമതി ലഭിച്ചിട്ടില്ലെന്നിരിക്കെ വിദേശത്തുനിന്നും മറ്റുമായി സുധാകരൻ 50 കോടിയോളം രൂപ പിരിച്ചുവെന്നും അത്‌ എവിടെപ്പോയെന്ന്‌ വ്യക്തമാക്കണമെന്നും ആദ്യം ആവശ്യപ്പെട്ടത്‌  ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്‌ണനാണ്‌. പണം പിരിച്ചിട്ടും സ്‌കൂൾ ഏറ്റെടുത്തില്ലെന്ന വിവരം പുറത്തുവന്നപ്പോൾ രാമകൃഷ്‌ണൻ കെപിസിസിക്ക്‌ നൽകിയ പരാതിയും മുക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version