/
16 മിനിറ്റ് വായിച്ചു

വീട്ടുകാർ നോമ്പുതുറക്കാൻ പോയ സമയം മോഷണം ;കണ്ണൂർ ഇരിക്കൂർ സ്വദേശി അറസ്റ്റിൽ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബൈക്കും 20 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്ന യുവാവ് പിടിയില്‍.കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായിലാണ് (25) അറസ്റ്റിലായത്.പൂവാട്ടുപറമ്ബിലെ വീട്ടില്‍ 19 ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം. വീട്ടുകാര്‍ നോമ്ബ് തുറക്കാന്‍ പോയ സമയം വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയുടെ വാതില്‍ തകര്‍ത്ത് 20 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. പോര്‍ച്ചില്‍ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന ഇന്റര്‍സെപ്റ്റര്‍ ബൈക്കും മോഷ്ടിച്ച്‌ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഉല്‍പന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റില്‍ സഞ്ചരിച്ചതോടെയാണ് മൂന്നാം ദിവസം പോലീസിന്റെ വലയിലായത്.

ബികോം ബിരുദധാരിയായ ഇസ്മയില്‍ ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കാറുള്ളത്. ഹോട്ടലുകളില്‍ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. വിയ്യൂര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞ വര്‍ഷം തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു.തുടര്‍ന്ന് കാക്കനാട് സബ് ജയിലിലെത്തി. ഇവിടെ നിന്നു പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച്‌ മോഷണം നടത്തുകയായിരുന്നു. നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. കാക്കനാട് സബ് ജയിലില്‍ നിന്നു കഴിഞ്ഞ മാസം പത്തിനാണ് ഇസ്മായില്‍ പുറത്തിറങ്ങിയത്. ഇതിനുശേഷം പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.

മലപ്പുറം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഇസ്മയില്‍. നിരവധി തവണ ഫോണ്‍ നമ്ബര്‍ മാറ്റുന്നതിനാല്‍ പൊലീസുകാര്‍ക്ക് മോഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുകയാണ് പതിവ്. മലപ്പുറം ജില്ലയിലെ ചേളാരിയിലും മോഷണത്തിനു ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആമോസ് മാമ്മന്‍ പറഞ്ഞു.ടൗണ്‍ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ കെ. രമേഷ് കുമാറും ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്ബത്ത്, സി.കെ.സുജിത്ത്, മെഡിക്കല്‍ കോളജ് എസ്‌ഐ കെ. ഹരീഷ് ,സിപിഒ പി അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version