//
21 മിനിറ്റ് വായിച്ചു

എച്ച്.എല്‍.എല്‍ കേന്ദ്ര നിലപാടിനെതിരെ അഭിപ്രായം അറിയിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്തിനകത്തുള്ള എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ ഉത്തരവിറക്കിയിരുന്നു.സംസ്ഥാന സർക്കാരുകൾക്ക് എച്ച്.എൽ.എൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കത്ത് നൽകിയിരുന്നു. അതിലുള്ള സർക്കാരിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനാണ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

മറ്റ് തീരുമാനങ്ങൾ:

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്‍റെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കാന്‍ തീരുമാനിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം വില്ലേജില്‍ 12 ഏക്കര്‍ ഭൂമി 400 കെ വി സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഉഡുപ്പി-കാസര്‍ഗോഡ് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

35-ാമത് ദേശിയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തില്‍ വെങ്കലമെഡല്‍ നേടിയ കെ കെ സുഭാഷിന് ജോലി നല്‍കാന്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ഓഫീസ് അറ്റന്‍ഡന്‍റ് ഗ്രേഡ് രണ്ട് തസ്തികയിലാകും നിയമനം.

കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി അരുണാചലം സുകുമാറിനെ നിയമിച്ചു.

ദേശിയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനുള്ള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ഗ്യാരണ്ടി തുക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 6 കോടിയില്‍ നിന്നും 15 കോടിയായാണ് വര്‍ദ്ധിപ്പിക്കുക.

പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്(റിട്ട.) ജി ശശിധരന്‍റെ സേവന കാലാവധി 13/03/2022 മുതല്‍ 3 വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു.

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ ഉന്‍മൂലനം ചെയ്യപ്പെട്ടതുമായ പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നല്‍കും. മുട്ട ഒന്നിന് 5 രൂപ വീതമാണ് നഷ്ടപരിഹാരം.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ഭവന നിര്‍മ്മാണം, തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖം, പെണ്‍മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് പണയപ്പെടുത്താം. ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസ ഓഫീസറുടെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലാവണം ഇത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല/ ഷെഡ്യൂള്‍ഡ്/ സഹകരണബാങ്കുകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസ കോര്‍പ്പറേഷന്‍ എന്നിവയില്‍ വായ്പക്കായി പണയപ്പെടുത്താം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version