കണ്ണൂർ കുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിപ്പ് കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. പുഴാതി ചിറക്കലിലെ പി.വി വിനോദ് കുമാറാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2018ൽ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2016ൽ റോസ്മേരി എന്നയാളുടെ പേരിലുള്ള 7.5 ഏക്കർ സ്ഥലം രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിയെടുത്തെന്നതാണ് ഒരു കേസ്. 2017ൽ അലക്സാണ്ടർ ഫിലിപ്പോസ് എന്ന ആളുടെ പേരിലുള്ള 8.75 ഏക്കർ ഭൂമി വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തു എന്നതാണ് രണ്ടാമത്തെ കേസ്. അറസ്റ്റിൽ ആയ വിനോദ് കുമാർ തന്‍റെ ഭാര്യ സഹോദരൻ അടക്കമുള്ള 12 പേരുടെ പേരിലേക്കാണ് ഈ സ്ഥലം രജിസ്റ്റർ ചെയ്തത്. എട്ടേമുക്കാൽ ഏക്കർ സ്ഥലമാണ് ഇങ്ങനെ തട്ടിയെടുത്തത്. രണ്ട് സംഭവം നടക്കുമ്പോഴും തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്നു വിനോദ്.
സംഭവം വിവാദമായതോടെ സ്ഥലത്തിന്‍റെ രജിസ്ട്രേഷൻ കോടതി റദ്ദ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട 18 പേർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. നിലവിൽ തൃശൂർ കോടാലി സബ് രജിസ്ട്രാർ ആണ് അറസ്റ്റിലായ വിനോദ് കുമാർ. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.