15 മിനിറ്റ് വായിച്ചു

കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടി വിവേചനപരവും പ്രതിഷേധാർഹവുമെന്ന് എം.വി. ജയരാജൻ

വിദേശ വിമാന സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിന് നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഗുരുതരമായ വിവേചനമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന കാരണം, വിദേശ വിമാന സർവീസുകൾ മെട്രോ നഗരങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തണമെന്നുള്ളതാണ്. 2024 മാർച്ച് 20ന് ഡൽഹിയിലെ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ.വി. തോമസ് കേന്ദ്ര സർക്കാരിന് നൽകിയ കത്തിനുള്ള മറുപടിയിലൂടെ കേന്ദ്രം ആറ് മാസത്തിന് ശേഷം ഈ നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം തടസ്സപ്പെട്ടു. സംസ്ഥാന സർക്കാരും എം.പിമാരും നിരന്തരമായി ഇടപെട്ടിട്ടും കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത് കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം മുരടിക്കാൻ കാരണമാകുകയാണ്.കോവിഡ് കാലത്തും ഹജ്ജ് സീസണിലും വലിയ വിമാനങ്ങൾ കൈകാര്യം ചെയ്ത കണ്ണൂർ വിമാനത്താവളം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നാണ്. ഗോവയിലെ മോപ്പയിലും ബംഗാളിലെ ബാഗ് ദോഗ്രയിലും പോലുള്ള മെട്രോ നഗരമല്ലാത്ത സ്ഥലങ്ങളിൽ പോയിന്റ് ഓഫ് കോൾ അനുവദിച്ചിട്ടുണ്ട്. 35 കിലോമീറ്റർ ചുറ്റളവിലുള്ള ഗോവയിൽ രണ്ട് വിമാനത്താവളങ്ങൾക്ക് ഈ പദവി ലഭിച്ചപ്പോൾ, കണ്ണൂരിന് മാത്രം ഇത് നിഷേധിക്കുന്നത് വ്യക്തമായ വിവേചനമാണ്.കണ്ണൂരിൽ വിദേശ വിമാന സർവീസുകൾ അനുവദിച്ചാൽ യാത്രക്കാർ വർദ്ധിക്കുന്നതോടൊപ്പം, നിരക്ക് കുറയ്ക്കാനും സാധിക്കും. ഇത് പ്രദേശത്തെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തും. കൂടാതെ, ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള അവസരവും ലഭിക്കും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും കുടക് മേഖലയിലെയും കോഴിക്കോട് ജില്ലയിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെയും പ്രവാസികൾക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും.കണ്ണൂർ വിമാനത്താവളം ഹജ്ജ് തീർത്ഥാടകർക്ക് പ്രധാനപ്പെട്ട ഒരു പുറപ്പാട് കേന്ദ്രമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ തീർത്ഥാടകരിൽ 30 ശതമാനവും കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുന്നു. കാർഗോ സൗകര്യം പോലുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത്രയും സജ്ജീകരണങ്ങൾ ഉണ്ടായിട്ടും, പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തത് അനീതിയാണ്. കണ്ണൂർ വിമാനത്താവളത്തിന് അടിയന്തിരമായും പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version