7 മിനിറ്റ് വായിച്ചു

മണിപ്പുരിൽ വെടിവയ്‌പിൽ ഒരാൾകൂടി കൊല്ലപ്പെട്ടു ; മൃതദേഹവുമായി ജനം 
തലസ്ഥാനത്ത്‌ , വൻ സംഘർഷം

ന്യൂഡൽഹി
മണിപ്പുർ വീണ്ടും വൻ സംഘർഷത്തിലേക്ക്‌. അക്രമികൾ വെടിവച്ചുകൊന്നയാളുടെ മൃതദേഹവുമായി വ്യാഴാഴ്‌ച വൻജനക്കൂട്ടം ഇംഫാലിലേക്ക്‌ മാർച്ച്‌ ചെയ്‌തു. റോഡിൽ  ടയറുകൾ കൂട്ടിയിട്ട്‌ കത്തിച്ചതോടെ  പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. രാത്രി വൈകിയും പിരിഞ്ഞുപോകാൻ ഇവർ തയ്യാറായിട്ടില്ല. ഇതെ തുടർന്ന്‌ വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്‌.

വ്യാഴാഴ്‌ച പുലർച്ചെ  ഇംഫാൽവെസ്‌റ്റ്‌,  കാങ്പോക്‌പി ജില്ലകളുടെ അതിർത്തിയിലെ ഹാരോഥേൽ ഗ്രാമത്തിൽ അക്രമികൾ നാട്ടുകാർക്ക്‌ നേരെ വെടിയുതിർത്ത സംഭവത്തിലാണ്‌ ഒരാൾ കൊല്ലപ്പെട്ടത്‌. നിരവധിപേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന്‌ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ചെറിയ ഇടവേളയ്‌ക്കുശേഷം മണിപ്പുരിൽ വീണ്ടും മരണം റിപ്പോർട്ട്‌ ചെയ്‌തത്‌ ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തി.

ആക്രമണത്തെക്കുറിച്ചറിഞ്ഞ്‌ സ്ഥലത്തെത്തിയ സൈന്യവും അക്രമികളുമായി ഏറ്റുമുട്ടി.  പകൽ ഒമ്പതുവരെ ഏറ്റുമുട്ടൽ തുടർന്നു. ഇതേതുടർന്ന്‌, അക്രമികൾ സ്ഥലം വിട്ടു. പ്രദേശത്ത്‌ സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. അതിനിടെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞതും സംഘർഷത്തിനിടയാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version