//
17 മിനിറ്റ് വായിച്ചു

പഴയങ്ങാടി റെയിൽവേ മുത്തപ്പൻ ക്ഷേത്രം 15 ദിവസത്തിനകം ഒഴിയണമെന്ന് റെയിൽവേ ഉത്തരവ്

കണ്ണൂർ ∙ പഴയങ്ങാടി റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള റെയിൽവേ മുത്തപ്പൻ ക്ഷേത്രം 15 ദിവസത്തിനകം ഒഴിയണമെന്ന് റെയിൽവേയുടെ ഉത്തരവ്. റെയിൽവേ ഭൂമി കയ്യേറി കൈവശം വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. ഡിവിഷനൽ റെയിൽവേ മാനേജരുടെ ഉത്തരവ്. 15 ദിവസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടികളിലേക്കു കടക്കുമെന്നും ഉത്തരവിൽ പറയുന്നു. പഴയങ്ങാടിയിലെ റെയിൽവേയുടെ 6.5 സെന്റ് ഭൂമിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

റെയിൽവേ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 30ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനു റെയിൽവേ നോട്ടിസ് അയച്ചിരുന്നു. ഏപ്രിൽ 12ന് ഹിയറിങ് നിശ്ചയിച്ചിരുന്നെങ്കിലും പ്രസിഡന്റ് ഹാജരായില്ലെന്നും തുടർന്നാണ് ഒഴിപ്പിക്കൽ നടപടിയെന്നും ഉത്തരവിലുണ്ട്. ബ്രിട്ടിഷ് ഭരണകാലത്താണ് പാലക്കാടിനും മംഗളൂരുവിനും ഇടയിലെ റെയിൽവേ സ്റ്റേഷനുകളോടു ചേർന്നു മുത്തപ്പൻ ക്ഷേത്രങ്ങൾ നിലവിൽ വന്നത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്കായി എത്തിച്ച മദ്യം നഷ്ടപ്പെട്ടതിനെത്തുടർന്ന് അക്കാലത്ത് റെയിൽവേയിൽ ജോലി ചെയ്തിരുന്ന തദ്ദേശീയരായവരെ ഒന്നിച്ചു പിരിച്ചുവിട്ടുവെന്നും അവർ നിരപരാധിത്വം തെളിയിക്കാൻ മുത്തപ്പനോടു പ്രാർഥിച്ചുവെന്നുമാണ് പ്രചരിക്കുന്ന ഐതിഹ്യം.

മുത്തപ്പന്റെ അനുഗ്രഹം വഴി സത്യം തെളിഞ്ഞതോടെ എല്ലാവരെയും ജോലിയിൽ തിരിച്ചെടുത്തു. ഈ ജീവനക്കാർ മുത്തപ്പനെ ആരാധിച്ചിരുന്ന ഇടമാണ് മുത്തപ്പൻ ക്ഷേത്രമായി മാറിയത്. കണ്ണൂരിലേതായിരുന്നു അക്കൂട്ടത്തിൽ ആദ്യത്തെ ക്ഷേത്രം. പിന്നീട് ഇവരിൽ പലരും സ്ഥലംമാറിപ്പോയ ഇടങ്ങളിലെല്ലാം മുത്തപ്പൻ ക്ഷേത്രങ്ങൾ വന്നുവെന്നുമാണ് കരുതുന്നത്. റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു തുടക്കം മുതലേ ക്ഷേത്ര ചടങ്ങുകൾ നടത്തിയിരുന്നത്. ഇപ്പോൾ നാട്ടുകാരും ചിലയിടങ്ങളിൽ കമ്മിറ്റികളിൽ പങ്കാളികളാണ്.

2018ൽ കണ്ണപുരം റെയിൽവേ സ്റ്റേഷനിലെ മുത്തപ്പൻ ക്ഷേത്രത്തിന് എതിരെയും റെയിൽവേ നടപടിയെടുത്തിരുന്നു. ക്ഷേത്രം റെയിൽവേ അധികൃതർ പൊളിച്ചു നീക്കിയതിനു പിന്നാലെ ഭക്തർ ചേർന്നു പുനഃസ്ഥാപിക്കുകയായിരുന്നു. എടക്കാട്, വടകര സ്റ്റേഷനുകളിലെ റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾക്കും നേരത്തേ റെയിൽവേ നോട്ടിസ് നൽകിയിരുന്നു.നോട്ടിസ് ലഭിച്ച സമയത്ത് ഹിയറിങ്ങിന് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ ഒഴിപ്പിക്കൽ നടപടിയിലേക്ക് നിങ്ങുന്നത് ഒഴിവാക്കാമായിരുന്നു എന്നാണ് റെയിൽവേ നൽകുന്ന അനൗദ്യോഗിക വിശദീകരണം.

പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കാണു റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല. എല്ലാ ശനിയാഴ്ചയും പയങ്കുറ്റി നടക്കാറുണ്ട്. എല്ലാ വർഷവും ഡിസംബർ 14,15 തീയതികളിൽ തിരുവപ്പന ഉത്സവവും നടത്തുന്നു. നോട്ടിസ് ക്ഷേത്രത്തിൽ ഒട്ടിച്ചപ്പോൾ തന്നെ സ്റ്റേഷൻ സൂപ്രണ്ടിനെ അറിയിച്ചിരുന്നു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version