//
11 മിനിറ്റ് വായിച്ചു

‘ടവ്വലിൽ പൊതിഞ്ഞ് പണം, പിന്നീടത് ബാ​ഗിലാക്കി’; കെ സുരേന്ദ്രനും ജാനുവിനുമെതിരെ വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട്

കണ്ണൂർ: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടൽ മുറിയിൽ വെച്ച് കെ സുരേന്ദ്രൻ സി കെ ജാനുവിന് പണം നൽകുന്നത് നേരിട്ടുകണ്ടു. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത വെളിപ്പെടുത്തി. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത പറഞ്ഞത്. ‘ജാനുവിനെ കാണാനായി കെ സുരേന്ദ്രൻ ഹോട്ടൽ മുറിയിലെത്തി. ഈ സമയം റൂമിൽ നിന്ന് ഞങ്ങൾ പാർട്ടി പ്രവർത്തകരെല്ലാം പുറത്തേക്കിറങ്ങി. സുരേന്ദ്രൻ തിരിച്ചുപോയതിന് ശേഷം ജാനു ഉപയോ​ഗിച്ചിരുന്ന ടവ്വലിൽ പണം പൊതിഞ്ഞതായി കാണാനായി. പിന്നീടത് ബാ​ഗിലേക്ക് മാറ്റി.’ എന്നും പ്രസീത പറഞ്ഞു.

നേരത്തെ പണം നൽകുന്നത് കണ്ടില്ലെന്ന മൊഴിയാണ് പ്രസീത അഴീക്കോട് നൽകിയിരുന്നത്. ഇത് കെ സുരേന്ദ്രനെതിരായ അന്വേഷണത്തെ ബാധിച്ചിരുന്നു. കേസില്‍ കെ സുരേന്ദ്രന്‍, സി കെ ജാനു, ജാനുവിന്റെ അസിസ്റ്റ്ന്റ് വിനീത, പ്രശാന്ത് മലവയല്‍ എന്നിവരുടെ ഫോണുകൾ പ്രധാന തെളിവായിരുന്നു. ഇവരുടെ ഫോണുകൾ ഒരേ സമയം കേടായതിൽ ദുരൂഹതയുണ്ടെന്നും പ്രസീത ആരോപിച്ചു. നിലവില്‍ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്. ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍, സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്യത കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബുകള്‍ക്കാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന്‍ കോടതിയിലെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രന്‍ സികെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!