/
12 മിനിറ്റ് വായിച്ചു

തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂർ > തൃശൂർ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. 54  പേർക്ക്‌ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. തൃശൂർ- കൊടുങ്ങല്ലൂർ പാതയിൽ കണിമംഗലത്ത്‌  വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. അമ്മാടം–- തൃശൂർ റോഡിലോടുന്ന ക്രൈസ്റ്റ്‌ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.

പ്രധാന റോഡിൽനിന്ന്‌ ചെറുറോഡിലേക്ക്‌ കയറുന്ന ഭാഗത്താണ്‌ അപകടമുണ്ടായത്. ഈ പാതയുടെ ഒരു ഭാഗത്ത് കോൺക്രീറ്റ്‌ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. താഴെയുള്ള റോഡുമായി നാലടിയോളം ഉയരത്തിലാണ്‌  കോൺക്രീറ്റ്‌ ചെയ്‌തഭാഗം.  കോൺക്രീറ്റ്‌ റോഡിന്റെ  ചരിവിലേക്ക്‌ കയറിയ ബസ്‌ മറിയുകയായിരുന്നു. തൊട്ടപ്പുറത്തുള്ള കോൾ നിലത്തേക്ക് ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അമ്മാടത്ത്‌ നിന്നും വരികയായിരുന്ന ബസ്.

സ്‌കൂൾ സമയമായതിനാൽ വിദ്യാർഥികളുൾപ്പടെ നിറയെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഓടിക്കൂടിയ  വഴിയാത്രക്കാരും   സിഐടിയു ചുമട്ടുതൊഴിലാളികളും   ബസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്താണ്‌  രക്ഷാപ്രവർത്തനം തുടങ്ങിയത്‌. നെടുപുഴ പൊലീസും തൃശൂരിൽ നിന്ന്‌ ഫയർഫോഴ്‌സും പത്തോളം ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനെത്തി. പരിക്കേറ്റ 40 പേരെ  കൂർക്കഞ്ചേരി എലൈറ്റ്‌ ആശുപത്രിയിലും 14 പേരെ  തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സീറ്റിനടിയിൽ കുടുങ്ങിയ വയോധിക വിജയകുമാരിയുടെ സ്ഥിതിയാണ്‌ ഗുരുതരമായുള്ളത്.

രാവിലെ പത്തോടെ ക്രെയിൻ ഉപയോഗിച്ച്‌ ബസ്‌ ഉയർത്തി മാറ്റി. തുടർന്നാണ്‌ ഇതുവഴി ഗതാഗതം പുസ്ഥാപിച്ചത്‌. ബസിന്റെ ആക്‌സിൽ ഒടിഞ്ഞ്‌ ബസ്‌ റോഡിനു മുകളിലേക്ക്‌ കയറി മറിഞ്ഞതായാണ്‌ ബസ്‌ ജീവനക്കാർ പറയുന്നത്‌. എന്നാൽ വിദഗ്‌ദ പരശോധനയിൽ മാത്രമേ ഇത്‌ സ്ഥിരികരിക്കാനാവൂ. എതിരെ വന്ന ബൈക്കിനെ മറികടക്കവേ വലതു ഭാഗത്തെ റോഡിലേക്ക്‌ കയറി മറിഞ്ഞതാണെന്നാണ്‌ സൂചന.

റവന്യൂ മന്ത്രി കെ രാജൻ,  കലക്ടർ വി ആർ കൃഷ്‌ണതേജ, മേയർ  എം കെ വർഗീസ്‌,  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്‌, പി കെ ഷാജൻ, ഏരിയാ സെക്രട്ടറി കെ രവീന്ദ്രൻ തുടങ്ങിയവർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version