//
23 മിനിറ്റ് വായിച്ചു

സോളാര്‍ മാനനഷ്ടക്കേസ്; വിഎസിന്റെ അപ്പീല്‍ അനുവദിക്കാന്‍ 15 ലക്ഷം കെട്ടിവെയ്ക്കണമെന്ന് കോടതി

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരായ സോളാര്‍ മാനനഷ്ടക്കേസ് വിധിക്കെതിരായ അപ്പീലില്‍ ഉപാധിയുമായി കോടതി.വിഎസിന്റെ അപ്പീല്‍ അനുവദിക്കാന്‍ 15ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി അറിയിച്ചു. തുക കെട്ടി വച്ചില്ലെങ്കില്‍ തത്തുല്യ ജാമ്യം നല്‍കണം. സോളാര്‍ മാനനഷ്ടക്കേസില്‍ 10,10,000 രൂപ ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്ന വിധിക്കെതിരെയായിരുന്നു വിഎസ് അച്യുതാനന്ദന്‍ അപ്പീല്‍ നല്‍കിയത്.വിധിക്ക് സ്റ്റേ അനുവദിച്ചതിന് പിന്നാലെയാണ് കോടതി ഉപാധി മുന്നോട്ടുവെച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് സബ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിലായിരുന്നു സബ്‌കോടതി ഉത്തരവ്. ഇതിനെതിരെ വി എസ് അച്യൂതാനന്ദന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അഭിഭാഷകരായ ചെറുന്നിയൂര്‍ ശശിധരന്‍നായര്‍, വിഎസ് ഭാസുരേന്ദ്രന്‍ നായര്‍, ദില്‍മോഹന്‍ എന്നിവര്‍ മുഖേനയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ല. വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങളായിരുന്നു കോടതി അവലംബിക്കേണ്ടിയിരുന്നതെന്നും വിഎസ് വ്യക്തമാക്കി. കീഴ്‌കോടതിയില്‍ നിന്നും നീതി കിട്ടണമെന്നില്ലെന്നത് മുന്‍കാല പോരാട്ടങ്ങളില്‍ കണ്ടതാണ്. പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ തോന്നലാണെന്നും വിഎസ് നേരത്തെ നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.

വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്: സോളാര്‍ അഴിമതിയില്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെപറ്റി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ശ്രീ.ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.എന്നാല്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്‌കോടതി വിധിക്കു എതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌കോടതിയില്‍ നിന്നും കിട്ടി കൊള്ളണമില്ലെന്ന മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണ്.

add

സോളാര്‍ കേസില്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണ്. പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മന്‍ ചാണ്ടിതന്നെ ഹൈക്കോടതിയില്‍ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു.സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ വസ്തുതകള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതുശ്രദ്ധയില്‍ കൊണ്ട് വരുന്നത് പൊതു പ്രവര്‍ത്തകന്‍ എന്ന കര്‍ത്തവ്യബോധം മുന്‍നിര്‍ത്തി ഉള്ളത് ആണ് എന്ന് അപ്പീല്‍ കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങള്‍ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായം കൂടി അപ്പീല്‍ കോടതി നടത്തും എന്ന പ്രത്യാശയില്‍, അപ്പീല്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!