കണ്ണൂര്‍ : പുല്ല് വെട്ട് യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടായി മുറിഞ്ഞ് പോയ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍യോജിപ്പിച്ചു. ആലക്കോട് സ്വദേശിയായ ആല്‍ബിന്‍ സാജുവിന്റെ (10 വയസ്സ്) വലതുകൈയാണ് പുല്ലുവെട്ട് യന്ത്രത്തില്‍ കുടുങ്ങി കൈക്കുഴക്ക് മുകളില്‍ വെച്ച് രണ്ടായി മുറിഞ്ഞ് പോയത്. അറ്റ് പോയ കൈയുടെ ഒരുഭാഗം അടുത്ത വീട്ട് പറമ്പിലേക്കാണ് തെറിച്ച് വീണത്. ഉടന്‍ തന്നെ കുഞ്ഞിനെ കൊണ്ട് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം മൈക്രോവാസ്‌കുലാര്‍ സര്‍ജറി സംവിധാനമുള്ള ആശുപത്രി എന്ന നിലയില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലാണ് ആല്‍ബന്‍ ആസ്റ്റര്‍ മിംസില്‍ എത്തിച്ചേര്‍ന്നത്. മുറിഞ്ഞ് പോയ ഭാഗം നിലത്ത് വീണ് മണ്ണും അഴുക്കും പുല്ലുമെല്ലാം പറ്റി അണൂബാധയ്ക്ക് സാധ്യതയുള്ള അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ഇവയെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതേ സമയം തന്നെ ഗുരുതരമായ പരിക്ക് പറ്റിയ കൈത്തണ്ടയിലെ രണ്ട് അസ്ഥികള്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്ലേറ്റ് ഉപയോഗിച്ചി ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി സംഘത്തിന്റെ നേതൃത്വത്തില്‍ അറ്റ്‌പോയ ഭാഗം കൂട്ടിയോജിപ്പിക്കുന്ന സര്‍ജറി ആരംഭിച്ചു. രണ്ട് ധമനികളും (ആര്‍ട്ടറി) അഞ്ച് സിരകളും (വെയിന്‍), 3 ഞരമ്പുകളും (നര്‍വ്), 20 സ്‌നായുക്കളും (ടെണ്ടണ്‍) ആണ് സങ്കീര്‍ണ്ണമായ സര്‍ജറിയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ പൂര്‍ണ്ണവിജയകരമായി പൂര്‍ത്തീകരിക്കുക എന്നത് അപൂര്‍വ്വമാണ് എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര എച്ച് എസ് പറഞ്ഞു. അദ്ദേഹത്തിന് പുറമെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ നിബു കുട്ടപ്പൻ ഓര്‍ത്തോപീഡിക് വിഭാഗം ഡോ.നാരായണപ്രസാദ് അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.സുപ്രിയ രഞ്ജിത്ത് പീടിയാട്രിക് ഇന്റെൻസിവിസ്റ്റ് ഡോ സുഹാസ് എമർജൻസി വിഭാഗം ഡോ ജിനേഷ് വീട്ടിലകത്ത് എന്നിവരും ശസ്ത്രക്രിയില്‍ അണിനിരന്നു.