///
10 മിനിറ്റ് വായിച്ചു

‘പണിമുടക്കി ആവശ്യം നേടാമെന്ന് കരുതുന്നത് അന്യായം’; ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലെന്ന് ഗതാഗതമന്ത്രി

ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതൽ(മാർച്ച് 24)പണിമുടക്ക് നടത്താനിരിക്കെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍ പണി മുടക്കിയതുകൊണ്ട് ബസ് ചാര്‍ജ് വര്‍ധന നേരത്തെയാകില്ലെന്ന നിലപാടാണ് മന്ത്രി വ്യക്തമാക്കിയത്. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു.എന്നാല്‍ പണി മുടക്കി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യം നടത്താമെന്ന് കരുതുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ബസ് ഉടമകളുടെ നിലപാട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version