/
8 മിനിറ്റ് വായിച്ചു

പയ്യന്നൂർ കണ്ടോത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ കവർച്ച

പയ്യന്നൂർ: കണ്ടോത്ത് വ്യാപാരസ്ഥാപനങ്ങളിൽ പരക്കെ കവർച്ച. നാലോളം കടകൾ കുത്തിത്തുറന്നു. ഒരു കടയിൽനിന്ന് 6,500 ഓളം രൂപ കവർന്നു. കണ്ടോത്ത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന തായിനേരിയിലെ എൻ.വി. ദാമോദരന്റെ സുശാന്ത് ട്രേഡേഴ്സ്, പി. രാജീവന്റെ കൃഷ്ണ എൻജിനീയറിങ് വർക്ക്, വിളയാങ്കോട്ടെ അൻവർ അബ്ദുല്ലയുടെ ജാസ് ട്രേഡിങ് കമ്പനി, വിഘ്നേശ്വര എൻജിനീയറിങ് എന്നീ സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച രാത്രിയോടെ കവർച്ച നടന്നത്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണിവ. കൃഷ്ണ എൻജിനീയറിങ് വർക്കിലാണ് മോഷ്ടാവ് ആദ്യം കയറിയത്. ഇവിടെ നിന്ന് വലിയ കമ്പിപ്പാര സംഘടിപ്പിച്ച് തൊട്ടടുത്ത സുശാന്ത് ട്രേഡേഴ്സ് കുത്തിത്തുറക്കുകയായിരുന്നു. പ്ലംബിങ് സാധനങ്ങൾ വിൽക്കുന്ന സ്ഥാപനമാണിത്. തെക്ക് ഭാഗത്തുള്ള ഷട്ടർ പൊളിച്ച് അകത്ത് കടന്ന കള്ളൻ മേശവലിപ്പ് തുറന്നിട്ടിരുന്നു. പണമൊന്നും ഇവിടെ നിന്ന് പോയിട്ടില്ല. ഈ സ്ഥാപനത്തിലെ നിരീക്ഷണ കാമറയിൽനിന്ന് മുഖം മൂടി ധരിച്ച ഒരാൾ ഷട്ടർ കുത്തിപ്പൊളിക്കുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സിമന്റ്, കമ്പി തുടങ്ങിയവ വിൽപന നടത്തുന്ന ജാസ് ട്രേഡിങ് കമ്പനിയിൽ നിന്നാണ് 6500 രൂപ മോഷണം പോയത്. മേശവലിപ്പിൽ സൂക്ഷിച്ചതായിരുന്നു പണം.മോഷണത്തിനുപയോഗിച്ചുവെന്ന് കരുതുന്ന വലിയ കമ്പിപ്പാര പ്രദേശത്തു നിന്ന് കണ്ടെടുത്തു. എസ്.ഐ പി. വിജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version